Thu 09-09-2010 , 05: 43: 01 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

ഒരു ലക്ഷം രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 സംരംഭങ്ങള്‍

ബിസിനസ്‌ ആശയങ്ങള്‍. അതാര്‍ക്കു വേണമെങ്കിലും പങ്കുവെയ്‌ക്കാം.എന്നാല്‍ പ്രായോഗികതലത്തിലെത്തുമ്പോള്‍ പലതും വിജയത്തിന്റെ ഏഴയലത്ത്‌ പോലും എത്തുന്നില്ല.

എന്നാല്‍ ഇതാ കേരളത്തിന്റെ വിപണിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അവിടെ നിന്ന്‌ കണ്ടെത്തിയ പത്ത്‌ ബിസിനസ്‌ ആശയങ്ങള്‍. കൈയില്‍ ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ഇതിലേക്ക്‌ കടന്നുവരാം. വിജയം കൊയ്യാം. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? എങ്കില്‍ ലോകത്ത്‌ വിജയിച്ച സംരംഭകരെ സസൂക്ഷ്‌മം നിരീക്ഷിച്ചു നോക്കൂ. വീടിന്റെ ഗരേജില്‍ അല്ലെങ്കില്‍ ഒറ്റ മുറിയില്‍ നിന്നാണ്‌ അവരുടെ തുടക്കം. മൂലധനം വളരെ തുച്ഛവും. അവരെല്ലാം ഇന്ന്‌ കെട്ടിപ്പടുത്തിരിക്കുന്നത്‌ വന്‍ ബിസിനസ്‌ സാമ്രാജ്യങ്ങള്‍. ഇവരെല്ലാം വെറും സാധാരണക്കാരായിരുന്നു. പക്ഷേ അവര്‍ ഭാവിയില്‍ ആകാശത്തോളം വളരാവുന്ന ഒരു മേഖല കണ്ടെത്തി, അതില്‍ ചെറുതായി സംരംഭം തുടങ്ങി.

അങ്ങനെ കേരളത്തില്‍ ഇപ്പോള്‍ കടന്നുവരാവുന്ന പത്ത്‌ സംരംഭങ്ങളെയാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌. ഇതില്‍ പലതിനും വിപണിയില്‍ നിലവില്‍ എതിരാളികളേയില്ല. വളരാനുള്ള അഗ്നി മനസില്‍ സൂക്ഷിച്ച്‌ കൃത്യമായ പദ്ധതിയോടെ മുന്നേറിയാല്‍ വിജയിക്കുമെന്ന്‌ ഉറപ്പുള്ള സംരംഭങ്ങള്‍. ഇതൊരു തീപ്പൊരിയാണ്‌. ഇത്‌ മനസില്‍ കടന്ന്‌ ആളിപ്പിടിക്കുമ്പോള്‍ വഴികള്‍ ഒന്നൊന്നായി തുറന്നുവരും. ഇത്തരമൊരു അഗ്നി മനസില്‍ സൂക്ഷിക്കുന്നവരേ മാത്രമേ സംരംഭകന്‍ എന്ന്‌ വിളിക്കാനാകൂ.

1. അത്തര്‍ നിര്‍മാണം
യമൊരു സുഗന്ധവാഹിയാകാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഇന്നത്തെ യുവതലമുറ. പുതുമയുള്ള സുഗന്ധമാണ്‌ അത്തറിന്റെ കരുത്ത്‌. മുന്‍പ്‌ ചൈനീസ്‌ ഉല്‍പ്പന്നങ്ങളുടെ കൈയിലായിരുന്നു അത്തര്‍ വിപണി. ഗുണമേന്മയില്ലെന്നു കണ്ടതോടെ ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ വിപണി വെടിഞ്ഞു. ഉപഭോക്താക്കള്‍ ബോഡി സ്‌പ്രേയുടെ പിറകെ പോയി. അതിന്റെ സുഗന്ധം മണിക്കൂറുകള്‍ കഴിയുന്തോറും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കും. അത്തര്‍ അങ്ങനെയല്ല. ഒരു കുത്തകയുടെയും കൈയിലല്ല കേരളത്തിലെ അത്തര്‍ വിപണി. പുതുമയുള്ള സുഗന്ധമാണ്‌ അത്തര്‍ വിപണിയില്‍ വിജയിക്കാന്‍ വേണ്ട ഘടകം.
എങ്ങനെ തുടങ്ങാം: മുംബൈ, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ വിപണികളില്‍ നിന്ന്‌ അത്തറിന്റെ ചേരുവകള്‍ ലഭിക്കും. ഇത്‌ കൃത്യമായ അളവില്‍ ചേര്‍ത്താണ്‌ പുതുമയുള്ള സുഗന്ധമുണ്ടാക്കുന്നത്‌. ഇതിനായി ഇതില്‍ വൈദഗ്‌ധ്യം നേടിയ ഒരു ജീവനക്കാരനെ നിയമിച്ചാല്‍ മതി.
മുതല്‍ മുടക്ക്‌: അത്തര്‍ ചേരുവകള്‍: 50,000
ചെറിയ ബോട്ടിലുകള്‍: 25,000 രൂപ
അത്തറിന്റെ വിപണി പിടിക്കാന്‍ ബ്രാന്‍ഡ്‌ നാമം എമ്പോസ്‌ ചെയ്‌ത നല്ല ബോക്‌സ്‌ കവറുകള്‍ വേണം. ഇതിനായി വേണ്ടത്‌: 25,000 രൂപ
വിപണി: ഗുണമേന്മയും പുതുമയുള്ള സുഗന്ധവുമുള്ള അത്തറിന്‌ ഏത്‌ വിലയിട്ടാലും കേരള വിപണിയില്‍ വിറ്റഴിയും. അത്തര്‍ വിപണിയില്‍ കുത്തകകളില്ല. ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ കൈയൊഴിഞ്ഞിരിക്കുകയാണ്‌. ഒരു ബോട്ടില്‍ അത്തറിന്മേല്‍ 50-100 ശതമാനം വരെ ലാഭമുണ്ടാക്കാം.

2. റെഡി റ്റു കുക്ക്‌ ഡ്രൈ ഫിഷ്‌
മീന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌ മലയാളികള്‍. ഉണക്കമീന്‍ ഇഷ്‌ടപ്പെടുന്നവരും ഏറെ. പക്ഷേ വൃത്തിയും ഗുണമേന്മയുമുള്ള ഉണക്കമീന്‍ വിപണിയിലില്ല. റോഡരികിലും മറ്റുമിട്ട്‌ ഉണക്കുന്ന മീനാണ്‌ കടകളില്‍ വില്‍പ്പനയ്‌ക്ക്‌ വരുന്നത്‌. അതുകൊണ്ടു തന്നെ ഉണക്കമീന്‍ ഇഷ്‌ടപ്പെടുന്ന സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഇതില്‍ നിന്ന്‌ മുഖം തിരിക്കുന്നു. ഇതാണ്‌ റെഡി റ്റു കുക്ക്‌ ഡ്രൈ ഫിഷിന്റെ സാധ്യതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌.
എങ്ങനെ തുടങ്ങാം: കേരളീയരുടെ ഇഷ്‌ട മീനുകളായ അയല, സ്രാവ്‌, ചെമ്മീന്‍, മറ്റ്‌ കടല്‍ മത്സ്യങ്ങള്‍ ഇവയെല്ലാം ഉണക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ ഇവ സംഭരിക്കാം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാത്തയിടത്ത്‌, വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സൗകര്യമുള്ള സ്ഥലത്ത്‌ ഒരു വീടോ മുറിയോ വാടകയ്‌ക്ക്‌ എടുക്കാം. അവിടെ 4-5 സ്‌ത്രീ തൊഴിലാളികളെ നിയമിച്ച്‌ ഉണക്ക മീന്‍, ചെമ്മീന്‍ എന്നിവ വൃത്തിയാക്കുക. അതിന്റെ അവശിഷ്‌ടങ്ങള്‍ ശാസ്‌ത്രീയമായി തന്നെ സംസ്‌കരിക്കുക. വളമായും മറ്റും നല്‍കുകയുമാകാം.
മുതല്‍ മുടക്ക്‌: പ്രവര്‍ത്തന മൂലധനത്തിന്റെ 80%വും ഉണക്കമീന്‍, ചെമ്മീന്‍ സംഭരണത്തിനായി മാറ്റിവെയ്‌ക്കാം. തൊഴിലാളികളുടെ വേതനം, വിപണനം ഇവയ്‌ക്കായി ബാക്കി തുക നിയോഗിക്കാം.
വിപണി: വൃത്തിയായി പായ്‌ക്ക്‌ ചെയ്‌ത്‌, ജനമനസിനെ ആകര്‍ഷിക്കുന്ന ഒപ്പം ഉല്‍പ്പന്നത്തിന്റെ മേന്മ വിളിച്ചോതുന്ന ഒരു പേരുമിട്ട്‌ വിപണിയിലെത്തിക്കുക. ഇത്‌ മസാല പുരട്ടിയോ അല്ലാതെയുമെല്ലാം സംസ്‌കരിക്കാം. നേരിട്ട്‌ ചട്ടിയിലിട്ട്‌ വറുക്കാന്‍ പാകത്തില്‍ ഉണക്കമീന്‍ നല്‍കിയാല്‍ സമൂഹത്തിലെ ഏതു തട്ടിലുമുള്ളവര്‍ ഇത്‌ വാങ്ങി ഉപയോഗിക്കും.

3. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന പെറ്റിക്കോട്ട്‌
മൂന്നു വയസു മുതല്‍ 12 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ അണിയാന്‍ പറ്റുന്ന, കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ പെറ്റിക്കോട്ട്‌ വിപണിയില്‍ കിട്ടാനില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കോട്ടണ്‍ തുണിയില്‍ തുന്നിയ പെറ്റിക്കോട്ട്‌ പുതിയ ഡിസൈനിലും ബ്രാന്‍ഡിലും ഇറക്കിയാല്‍ വിപണിയില്‍ തിളങ്ങാന്‍ പ്രയാസമുണ്ടാകില്ല.
എങ്ങനെ തുടങ്ങാം: തിരുപ്പൂര്‍, മുംബൈ, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഗുണമേന്മയുള്ള കോട്ടണ്‍ തുണി കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കും. ഇത്‌ മൊത്തമായി എടുക്കുക. കേരളത്തിലെ ഏതു ഗ്രാമത്തിലും വീട്ടില്‍ ഒരു തയ്യല്‍ മെഷീനുള്ള, തയ്യല്‍ അറിവുള്ള സ്‌ത്രീകളുണ്ടാകും. ഇവര്‍ക്ക്‌ മാതൃകയും തുണിയും നല്‍കി പീസ്‌ വര്‍ക്കായി പെറ്റിക്കോട്ട്‌ തുന്നിക്കാം. അതായത്‌ സ്വന്തമായി തയ്യല്‍ യൂണിറ്റ്‌ സ്ഥാപിക്കേണ്ടതില്ല.
മുതല്‍മുടക്ക്‌: മൂലധനത്തിന്റെ 80% തുക ഇതിനായി ചെലവിടാം. അതായത്‌ 80,000 രൂപയോളം ഇതിനായി ഉപയോഗിക്കാം. നല്ലൊരു ബ്രാന്‍ഡ്‌ നാമമിട്ട്‌ പായ്‌ക്കിംഗ്‌ ബാഗുണ്ടാക്കുക. പായ്‌ക്കിംഗിനും മറ്റുമായി 10,000 രൂപ. മറ്റ്‌ ചെലവുകള്‍ക്കായി 10,000 രൂപ ബാക്കി വെയ്‌ക്കാം.
വിപണി: കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ ബ്രാന്‍ഡഡ്‌ പെറ്റിക്കോട്ട്‌ വിപണിയിലില്ല. 3-12 വയസ്‌ പരിധിയിലുള്ള 25 ലക്ഷത്തോളം കുട്ടികളുണ്ടെന്ന്‌ തന്നെ കണക്കാക്കാം. ഇവര്‍ വര്‍ഷത്തില്‍ 3-4 പെറ്റിക്കോട്ടുകള്‍ ഉപയോഗിക്കുന്നുവെന്ന്‌ കണക്കുകൂട്ടിയാല്‍ വിപണിയുടെ വലുപ്പം മനസിലാകും.

4. അഗര്‍ വുഡ്‌ ദൂപ്പുകള്‍ (ഊദ്‌)
എന്തിനും ചെലവു കുറഞ്ഞ ബദല്‍ മാര്‍ഗം കണ്ടെത്തി ലോക വിപണി കീഴടക്കാന്‍ വിദഗ്‌ധരാണ്‌ ചൈനക്കാര്‍. എന്നാല്‍ അവര്‍ പോലും കണ്ടെത്താത്ത, കേരളത്തിലെ ഒരു സംരംഭകന്‌ ലോക വിപണി കീഴടക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നമാണ്‌ അഗര്‍ വുഡ്‌ ദൂപ്പുകള്‍ അഥവാ ഊദ്‌. അറബ്‌ രാജ്യങ്ങളില്‍ രാജകൊട്ടാരങ്ങളിലും വിശേഷവേളകളില്‍ സുഗന്ധം പരത്താന്‍ പുകയ്‌ക്കുന്ന ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന സുഗന്ധദ്രവമാണ്‌ ഊദുകള്‍. ഇതിന്റെ ചെലവ്‌ ചുരുങ്ങിയ രൂപം കേരളത്തിലെ ഏത്‌ സംരംഭകനും നിര്‍മിക്കാം.
എങ്ങനെ തുടങ്ങാം: അഗര്‍ വുഡ്‌ ദൂപ്പുകള്‍ (ഊദ്‌) നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്‌. അന്യ സംസ്ഥാനത്തെ ഈ വിപണികളില്‍ നിന്ന്‌ ഇത്‌ വാങ്ങിക്കൊണ്ടുവന്ന്‌ പ്രത്യേക മോള്‍ഡുകളില്‍ നിര്‍മിച്ച്‌ വിപണിയിലെത്തിക്കാം.
മുതല്‍ മുടക്ക്‌: പ്രധാനമായും രണ്ട്‌ ഘടകങ്ങള്‍ക്കാണ്‌ സംരംഭകന്‍ ഏറെ പണം മുടക്കേണ്ടി വരിക. ഒന്ന്‌ അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണം. ഇത്‌ അന്യസംസ്ഥാനത്തെ വിപണികളില്‍ നിന്ന്‌ വാങ്ങാം. ഇതിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജന്‍സികള്‍ കേരളത്തിലുണ്ട്‌. ആകര്‍ഷകമായ പായ്‌ക്കിംഗാണ്‌ മറ്റൊരു ഘടകം. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ഊദിന്റെ ചെലവ്‌ കുറഞ്ഞ രൂപമാണ്‌ നാം നിര്‍മിക്കുന്നതെങ്കിലും അതിന്റെ പായ്‌ക്കിംഗ്‌ ആകര്‍ഷകമാകണം. ചെറുകിട സംരംഭകര്‍ക്ക്‌ ഒരു ലക്ഷം രൂപ കൊണ്ട്‌ ഈ മേഖലയിലേക്ക്‌ പ്രവേശിക്കാം.
വിപണി: ഊദിന്റെ ആരാധകരായ എല്ലാ രാജ്യങ്ങളിലും ഇതിന്റെ വിപണി കണ്ടെത്താം. പൊന്നിനേക്കാള്‍ വിലയുള്ള ഒറിജിനല്‍ ഊദിനെ വെല്ലുന്നവിധം നിര്‍മിച്ച്‌ നല്‍കിയാല്‍ ഊദിന്റെ ആരാധാകരായ സാധാരണ ജനങ്ങളിലേക്ക്‌ എത്താന്‍ സാധിക്കും. അപാരമായ വിപണിയും തുറന്നുകിട്ടും.

5. ചുരിദാര്‍ ബിറ്റ്‌ വിപണനം
ചുരിദാറില്‍ പൊതുവേ ഉപഭോക്താക്കള്‍ ബ്രാന്‍ഡല്ല നോക്കുന്നത്‌. മനസിനിഷ്‌ടപ്പെട്ട ഡിസൈനും ഫാഷനുമാണ്‌. ഫാഷന്‍ ഡിസൈനിംഗ്‌ പഠിച്ചവരും പഠിപ്പിക്കുന്നവരും ഇന്നേറെയുണ്ട്‌. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ബ്രാന്‍ഡഡ്‌ ചുരിദാര്‍ ബിറ്റ്‌ വിപണിയിലെത്തിച്ചാല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളുണ്ടാകും.
എങ്ങനെ തുടങ്ങാം:
ഇതിന്‌ പ്രത്യേകിച്ച്‌ സ്ഥലമോ സൗകര്യമോ വേണ്ട. മുംബൈ, ഗുജറാത്ത്‌, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മെറ്റീരിയല്‍ ശേഖരിക്കാം. മാറുന്ന ട്രെന്‍ഡുകള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവും ഭാവനയുമുണ്ടെങ്കില്‍ എളുപ്പം ഈ വിപണിയില്‍ തിളങ്ങാം.
മുതല്‍ മുടക്ക്‌: മെറ്റീരിയല്‍ സംഭരണത്തിന്‌ മൂലധനത്തിന്റെ 70%വും വിനിയോഗിക്കാം. പായ്‌ക്കിംഗ്‌ ആകര്‍ഷകമാകണം. പായ്‌ക്കറ്റ്‌ തുറക്കാതെ മെറ്റീരിയല്‍ കാണാന്‍ സാധിക്കണം. ഒപ്പം ഒരു മോഡലിനെ വെച്ചുള്ള ഫോട്ടോ കൂടി പായ്‌ക്കറ്റില്‍ വേണം.
വിപണി: സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള ടെക്‌സ്റ്റൈല്‍ ഷോറൂമുകളിലെത്തിക്കാം. ഡയറക്‌റ്റ്‌ സെല്ലിംഗിനും സാധ്യതയുണ്ട്‌.

6. മുസ്ലീം സ്‌ത്രീകള്‍ ധരിക്കുന്ന നമസ്‌കാരകുപ്പായം
പര്‍ദ്ദയ്‌ക്ക്‌ ബ്രാന്‍ഡഡ്‌ ഷോറൂമുകള്‍ വരുമെന്ന്‌ ഒരുകാലത്ത്‌ നമുക്ക്‌ ചിന്തിക്കാനാകുമായിരുന്നോ? പക്ഷേ ഇന്ന്‌ ബ്രാന്‍ഡഡ്‌ പര്‍ദ്ദകളുണ്ട്‌. എക്‌സ്‌ക്ലൂസീവ്‌ ഷോറൂമുകളുണ്ട്‌. ഇപ്പോള്‍ കാര്യമായ ഉല്‍പ്പാദകരില്ലാത്ത എന്നാല്‍ വിപണിയുള്ള ഒരു ഉല്‍പ്പന്നമാണ്‌ മുസ്ലീം സ്‌ത്രീകള്‍ ഉപയോഗിക്കുന്ന നമസ്‌കാര കുപ്പായം.
എങ്ങനെ തുടങ്ങാം: വീടിനോട്‌ ചേര്‍ന്നുള്ള ഭാഗത്തോ വാടക കെട്ടിട്ടത്തിലോ സംരംഭം തുടങ്ങാം.
മുതല്‍ മുടക്ക്‌: മീറ്ററിന്‌ 5-10 രൂപയ്‌ക്ക്‌ തിരുപ്പൂരില്‍ നിന്നും മറ്റും ഇതിനുള്ള തുണി വാങ്ങാം. ഒരു കുപ്പായം തുന്നാന്‍ 2.50-3 മീറ്റര്‍ തുണി വേണ്ടി വരും. പീസ്‌ വര്‍ക്കായി തയ്യല്‍ക്കാരെ കൊണ്ട്‌ തുന്നിക്കാം. ഒരു പീസിന്‌ തയ്യല്‍ക്കൂലിയിനത്തില്‍ 10 രൂപയില്‍ താഴെയേ വരൂ. നിലവില്‍ വിപണിയില്‍ കുപ്പായത്തിന്റെ വില 125-150 രൂപയാണ്‌. ബ്രാന്‍ഡഡ്‌ നമസ്‌കാര കുപ്പായത്തിന്‌ 250-300 രൂപ വിലയിടാം.
വിപണി: കേരളത്തില്‍ ഇത്തരമൊരു ബ്രാന്‍ഡഡ്‌ നമസ്‌കാര കുപ്പായം വിപണിയിലില്ല. അതു തന്നെയാണ്‌ ഇതിന്റെ സാധ്യത. ഭക്തി ജനിപ്പിക്കുന്ന ബ്രാന്‍ഡ്‌ നാമത്തോടെയും പായ്‌ക്കിംഗോടെയും വേണം ഇത്‌ വിപണിയിലെത്തിക്കേണ്ടത്‌. കേരളത്തിലെ മുസ്ലീം സ്‌ത്രീകള്‍ മാത്രമല്ല മുസ്ലീം സമൂഹമുള്ള ലോകത്തിന്റെ എല്ലാഭാഗത്തും ഇതിന്‌ വിപണി കണ്ടെത്താം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ കൂടി സാക്ഷാത്‌കരിക്കപ്പെടുന്നതോടെ
കയറ്റുമതിക്ക്‌ അയല്‍രാജ്യം തേടിപ്പോകേണ്ട. ഇന്റര്‍നെറ്റിലൂടെ വിപണി കണ്ടെത്താം. ക്ലസ്റ്ററുകള്‍ സ്ഥാപിച്ച്‌ വന്‍തോതില്‍ ഉല്‍പ്പാദനവും നടത്താം. ഇതെല്ലാം വളര്‍ന്നുകഴിയുമ്പോള്‍. ഈ
സാധ്യതയിലേക്ക്‌ ആദ്യചുവടുവെക്കാന്‍ മൂലധനം ഒരു ലക്ഷത്തില്‍ താഴെ മതി.

7. പേപ്പര്‍ കാരി ബാഗ്‌
ലോകം പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കുകയാണ്‌. പരിസ്ഥിതിക്ക്‌ ദോഷം വരുത്താത്ത പേപ്പര്‍ കാരി ബാഗിന്റെ വിപണി തുറക്കുന്നതും ഇവിടെ നിന്നുതന്നെ. ആര്‍ട്ട്‌ പേപ്പറില്‍ മികച്ച രൂപകല്‍പ്പനയോടെ ഇറങ്ങുന്ന പേപ്പര്‍ കാരി ബാഗിന്‌ വിപണി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. ടെക്‌സ്റ്റൈല്‍, ജൂവല്‍റി, ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പുകള്‍, മൊബീല്‍ ഫോണ്‍ ഷോറൂമുകള്‍ എന്നിവരെല്ലാം ആവശ്യക്കാരായെത്തും.
മുതല്‍ മുടക്ക്‌: വാടകക്കെടുത്ത കെട്ടിടത്തിലോ വീടിനോട്‌ ചേര്‍ന്നോ ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാം. കാരി ബാഗ്‌ നിര്‍മാണത്തിനുള്ള മെഷിനറിക്കും കംപ്യൂട്ടറിനും വേണ്ടി പ്രവര്‍ത്തന മൂലധനത്തിന്റെ 50% ചെലവിടാം. അസംസ്‌കൃത വസ്‌തുക്കള്‍ക്കായി 40% ചെലവിടാം. കംപ്യൂട്ടര്‍ ഡിസൈനിംഗില്‍ വൈദഗ്‌ധ്യമുള്ള ഒരാളും മൂന്ന്‌ സ്‌ത്രീ തൊഴിലാളികളുമുണ്ടെങ്കില്‍ ഇതിനുള്ള അടിസ്ഥാന സൗകര്യമായി. മണിക്കൂറില്‍ 500-1000 ബാഗ്‌ നിര്‍മിക്കാന്‍ ശേഷിയുള്ള മെഷിനറികള്‍ വിപണിയില്‍ ലഭ്യമാണ്‌.
വിപണി: പേപ്പറിന്റെയും രൂപകല്‍പ്പനയുടെയും ഗുണമേന്മയാണ്‌ കാരി ബാഗിനെ വേറിട്ട്‌ നിര്‍ത്തുന്നത്‌. മൊബീല്‍ കമ്പനികളുടെ കരാറുകള്‍ നേടിയെടുക്കാന്‍ സാധിച്ചാല്‍ തന്നെ സംരംഭം രക്ഷപ്പെടും. പുതുമയുള്ള ഡിസൈനാണെങ്കില്‍ ഒരു ബാഗിന്‌ 5-10 രൂപ വരെ ലാഭം കിട്ടും. ലോക വിപണിയിലും കാരി ബാഗിന്‌ സാധ്യതയേറെയാണ്‌. ഇവിടെയും ക്ലസ്റ്റര്‍ രൂപീകരിച്ച്‌ ലോക വിപണിയിലേക്കും പ്രവേശിക്കാം.

8. ഡയബറ്റിക്‌ ഫുഡ്‌ പ്രോഡക്‌റ്റ്‌സ്‌
പ്രമേഹ രോഗികളുടെ കേന്ദ്രമാണ്‌ കേരളം. പക്ഷേ ഇവിടെ അവര്‍ക്കായുള്ള ബ്രാന്‍ഡഡ്‌ ഭക്ഷ്യോല്‍പ്പന്നങ്ങളില്ല. ഇതു തന്നെയാണ്‌ ഒരു സംരംഭകന്‌ അവസരമൊരുക്കുന്നത്‌.
എങ്ങനെ തുടങ്ങാം: ഫുഡ്‌ ടെക്‌നീഷ്യന്റെ സഹായത്താല്‍ പ്രമേഹരോഗികള്‍ക്കുള്ള കുറച്ച്‌ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പാചകക്കുറിപ്പ്‌ തയ്യാറാക്കുക.
മുതല്‍ മുടക്ക്‌: വാടക കെട്ടിടത്തിലോ വീടിനോട്‌ ചേര്‍ന്നോ ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാം. ഭക്ഷ്യോല്‍പ്പന്നങ്ങളുണ്ടാക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും 60,000 രൂപയ്‌ക്കുള്ളില്‍ സാധിക്കും. ഇത്‌ വിപണിയിലെത്തിക്കുക.
വിപണി: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണിത്‌. ഈ വിപണിയിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ മതിയായ പ്രചാരണം നല്‍കുക. ഇതിനായി ഒരു പത്രസമ്മേളനം തന്നെ വിളിച്ച്‌ ചേര്‍ക്കുക. സംസ്ഥാനമൊട്ടാകെ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ഇതിനെ വളര്‍ത്താം.

9. നവജാത ശിശുക്കള്‍ക്കുള്ള ബേബി സെറ്റ്‌
സമ്മാനം നല്‍കാന്‍ ഏറെ താല്‍പ്പര്യമുള്ളവരാണ്‌ മലയാളികള്‍. പക്ഷേ നല്‍കുന്ന സമ്മാനം അത്‌ സ്വീകരിച്ചവര്‍ക്ക്‌ പലപ്പോഴും ഉപകാരപ്രദമാകാറില്ലെന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം. ഒരു കുഞ്ഞുണ്ടായെന്നറിയമ്പോള്‍ വിപണിയില്‍ കിട്ടുന്ന ഒരു ബേബി സെറ്റും കൈയില്‍ കരുതി കുഞ്ഞിനെ കാണാന്‍ പോകുന്നവരാണ്‌ ഭൂരിഭാഗം പേരും. പക്ഷേ ഇതിലെ ഉടുപ്പ്‌ കൊച്ചുകുഞ്ഞിനെ പലരും ധരിപ്പിക്കാറില്ല. പൗഡറും സോപ്പും കുഞ്ഞിന്റെ ഉപയോഗത്തിനു പറ്റില്ല. ഗുണമേന്മ തന്നെ പ്രശ്‌നം. ഈ വിപണിയിലേക്ക്‌ ബ്രാന്‍ഡഡ്‌ ഉല്‍പ്പന്നവുമായി നിങ്ങള്‍ക്കും കടന്നുവരാം. കുഞ്ഞിനെ ധരിപ്പിക്കേണ്ട ഉടുപ്പിനെ കുറിച്ചും അവര്‍ക്കുവേണ്ട പൗഡറിനെ കുറിച്ചും സോപ്പിനെ കുറിച്ചുമെല്ലാം കൂടുതല്‍ ധാരണ സ്‌ത്രീകള്‍ക്കുള്ളതുകൊണ്ട്‌ വനിതാസംരംഭകര്‍ക്ക്‌ തിളങ്ങാന്‍ സാധിക്കുന്ന മേഖല കൂടിയാണിത്‌.
മുതല്‍ മുടക്ക്‌: 500 ചതുരശ്രയടിയുള്ള മുറി വേണം. സ്വന്തമായില്ലാത്തവക്ക്‌ വാടകയ്‌ക്ക്‌ എടുക്കാം. തിരുപ്പൂര്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഗുണമേന്മയുള്ള തുണി മീറ്ററിന്‌ 10 രൂപയില്‍ താഴെ തുകയ്‌ക്ക്‌ വാങ്ങാം. ടൗവ്വല്‍, പൗഡര്‍, സോപ്പ്‌, ബേബി ഓയ്‌ല്‍, രണ്ട്‌ വള, ചെറിയൊരു കളിപ്പാട്ടം എന്നിവയെല്ലാം മുംബൈ, ഗുജറാത്ത്‌ വിപണികളില്‍ നിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിക്കാം. മൂലധനത്തിന്റെ 80% തുക ഇതിനായി ചെലവിടാം. അകത്തുള്ളവ പുറത്തുകാണും വിധത്തിലുള്ള പായ്‌ക്കിംഗ്‌ കേസും നിര്‍മിക്കുക. നല്ലൊരു പേരും ഇടുക. ഇതിനെല്ലാം കൂടി ഒരു പായ്‌ക്കറ്റില്‍ ആകെ ചെലവാകുക 60-70 രൂപയാകും.
വിപണി: ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ബേബി ഗിഫ്‌റ്റ്‌ സെറ്റിന്റെ വില ഒന്നന്വേഷിച്ചു നോക്കൂ. അതിന്റെ ഗുണനിലവാരവും. അപ്പോഴറിയാം ഒരു ബേബി സെറ്റില്‍ നിന്ന്‌ ലഭിക്കുന്ന ലാഭത്തിന്റെ കണക്ക്‌. കേരളത്തില്‍ പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം കുഞ്ഞുങ്ങളെങ്കിലും ജനിക്കുന്നുണ്ട്‌. ഈ വിപണിയിലേക്കാണ്‌ നിങ്ങളുടെ ബ്രാന്‍ഡഡ്‌ ബേബി ഗിഫ്‌റ്റ്‌ സെറ്റ്‌ ചെന്നെത്തേണ്ടത്‌. പണത്തേക്കാളുപരി ഭാവനയും ബുദ്ധിയുമുണ്ടെങ്കില്‍ പണം വാരാന്‍ തന്നെ സാധിക്കും.50-100% ലാഭമാണ്‌ ഈ വിപണി വെച്ചുനീട്ടുന്ന മോഹിപ്പിക്കുന്ന വാഗ്‌ദാനം.

10. സാനിറ്ററി നാപ്‌കിന്‍
കേരളത്തില്‍ അപാര സാധ്യതകളുള്ള മേഖലയാണ്‌ കുറഞ്ഞ വിലയുടെ സാനിറ്ററി നാപ്‌കിന്‍ വിപണി. നിലവില്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്‌ ഈ വിപണിയിലുള്ളത്‌. അവയുടെ വില വളരെ അധികവും. കേരളത്തിലെ സ്‌ത്രീകളില്‍ ഏകദേശം മൂന്നു ശതമാനം മാത്രമേ ഇത്‌ ഉപയോഗിക്കുന്നുള്ളൂവെന്നാണ്‌ കണക്ക്‌. ബാക്കിയുള്ള 97 ശതമാനം ഇതില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ കാരണം വില തന്നെയാണ്‌. അവരിലേക്കാണ്‌ പുതിയ സംരംഭകന്‍ ഇറങ്ങി ചെല്ലേണ്ടത്‌.
എങ്ങനെ തുടങ്ങാം: ഇതിനുള്ള മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും വിപണിയില്‍ ലഭ്യമാണ്‌. രണ്ട്‌ ദിവസത്തെ പരിശീലനം കൊണ്ട്‌ ഇതിന്റെ നിര്‍മാണ രഹസ്യം പഠിക്കുകയുമാകാം.
മുതല്‍ മുടക്ക്‌: 750 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള കെട്ടിടവും മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും ഒരുക്കി ചെറിയ നിലയില്‍ തുടങ്ങാന്‍ ഒരു ലക്ഷം രൂപ മതിയാകും. പത്ത്‌ സ്‌ത്രീ തൊഴിലാളികള്‍ എട്ട്‌ മണിക്കൂര്‍ ജോലി ചെയ്‌താല്‍ 1000 പീസ്‌ ഉല്‍പ്പാദിപ്പിക്കാനാകും.
വിപണി: നിലവില്‍ സാനിറ്ററി നാപ്‌കിനുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലേഡീസ്‌ സ്റ്റോറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ കുറഞ്ഞ വിലയ്‌ക്കുള്ള സാനിറ്ററി നാപ്‌കിനുകള്‍ സ്‌കൂളുകള്‍, ലേഡീസ്‌ ഹോസ്റ്റലുകള്‍, സ്‌ത്രീകള്‍ അധികമായി ജോലി ചെയ്യുന്ന തൊഴില്‍ ശാലകള്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ നേരിട്ട്‌ എത്തിക്കുക. ഇത്തരത്തിലുള്ള 500 യൂണിറ്റുകളെങ്കിലും കേരളത്തില്‍ സ്ഥാപിക്കാന്‍ സാധിക്കും. പ്രത്യക്ഷമായി 5,000 തൊഴിലവസരങ്ങളും ഇത്‌ സൃഷ്‌ടിക്കും.

സമൂഹത്തിലെ ഏത്‌ തട്ടിലുമുള്ളവരുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഈ വിപണിക്ക്‌ കരുത്തേകും. ഇനി ആ പഴയകാലങ്ങളിലേക്ക്‌ സ്‌ത്രീ സമൂഹം തിരിച്ചുപോകില്ല. ഒപ്പം, കൂടുതല്‍ പേര്‍ സാനിറ്ററി നാപ്‌കിന്‍ ഉപഭോക്താക്കളായെത്തും. ഈ സാധ്യത മുതലെടുക്കാന്‍ ബഹുരാഷ്‌ട്ര കമ്പനികളോട്‌ കിടപ്പിടിക്കും വിധമുള്ള ഉല്‍പ്പന്നങ്ങളോ അല്ലെങ്കില്‍ വൃത്തി ഉറപ്പ്‌ നല്‍കുന്ന റെഡി റ്റു യൂസായ സാനിറ്ററി നാപ്‌കിനുകളോ കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിച്ചാല്‍ അപാരമായ സാധ്യതയാണ്‌ അതിനുള്ളത്‌.

പ്രവാസി മലയാളികളില്‍ നവ സംരംഭകരെ സൃഷ്‌ടിക്കുന്നതിന്‌ പരിശീലനം നല്‍കുന്ന, മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്‌ ലൈഫ്‌ ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ആണ്‌ ലേഖകന്‍.ഫോണ്‍: 9947262823, ഇ മെയ്‌ല്‍ abdul.latheefglb@gmail.com

 
Go to Top
Read more, Subscribe to Dhanam – Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS